Monday, March 29, 2010

“പയ്യിറച്ചി ‍”

എസ്.കെ പൊറ്റേക്കാട് തന്റെ “ഒരു തെരുവിന്റെ കഥ” എന്ന നോവലില്‍ തെരുവുപിള്ളേര്‍ മക്കാറാക്കുന്ന ഒരു ഗുജറാത്തിബ്രാഹ്മണനെ ധൃതിയിലൊന്ന് വരച്ച് ചേര്‍ത്തിട്ടുണ്ട്. ദാരിദ്ര്യം കൊണ്ടും പട്ടിണികൊണ്ടും കിറുക്കുപിടിച്ച അയാള്‍ പയ്യിറച്ചി എന്ന് കേട്ടാല്‍ ഉടനെ നെഞ്ഞത്തടിച്ച് കരഞ്ഞ് ഗുജറാത്തിമലയാളത്തില്‍ അസഭ്യവാക്കുകള്‍ വിളിച്ച് തെരുവുമുഴുവന്‍ ഓടിനടക്കുമത്രെ.

ഇത്തരം “പയ്യിറച്ചികള്‍” ഇന്ന് എണ്ണത്തില്‍ ഒരുപാട്  കൂടിയിരിക്കുന്നു. മറ്റു നിവൃത്തിയില്ല്ലാത്തതിനാല്‍ ചത്ത പയ്യിനെ തിന്നു വരെ വിശപ്പടക്കിയിരുന്ന സമുദാ‍യങ്ങള്‍ ഉണ്ടായിരുന്ന നമ്മുടെ നാട്ടില്‍ പോലും പയ്യിറച്ചിനിരോധനം ചര്‍ച്ചയാവുന്നു. പശു എന്റെ അമ്മയാണെങ്കില്‍ എനിക്ക് വാലും കുളമ്പും ഉണ്ടാവണം. പാലുതരുന്നവയുടെ ഇറച്ചി തിന്നരുതെങ്കില്‍ നാളെ ആട്ടിറച്ചിയും എരുമയിറച്ചിയും ഒക്കെ നിരോധിക്കേണ്ടി വരും.

ഈ വിഷയത്തില്‍ ഈയിടെ റീഡര്‍ വഴി ഷെയര്‍ ചെയ്തു കിട്ടിയ രണ്ടു പോസ്റ്റുകളുടെ ലിങ്ക് സാധാ‍രണക്കാര്‍ക്ക് വായിക്കുന്നതിനും അസാധരണക്കാര്‍ക്ക് നെഞ്ഞത്തടിച്ച് കരഞ്ഞ് തെരുവുമുഴുവന്‍ ഓടിനടക്കുന്നതിനുമായി സമര്‍പ്പിക്കുന്നു.
 

Thou shall not eat beef!

Banning beef ?


  

Sunday, March 28, 2010

രണ്ടാണും ഒരു പെണ്ണും

പൊതുവെ മനുഷ്യന്റെ അതിജീവനശേഷി അവന്‍ കയ്യടക്കി വെച്ചിരിക്കുന്ന സമ്പത്തിനെ ആശ്രയിച്ചിരിക്കുന്നു. സമ്പത്ത് എന്നുവെച്ചാല്‍ ധനം മാത്രമല്ല. ആരോഗ്യം ,പദവി, കുടുംബം ഇതൊക്കെ സമ്പത്തിന്റെ പരിധിയില്‍ പെടും. അതുകൊണ്ടു തന്നെ നിലനില്പിനായി താന്‍ വിലപ്പെട്ടതെന്നു കരുതുന്നതൊക്കെ കാത്തുരക്ഷിക്കാന്‍ ഓരോ മനുഷ്യനും ബാധ്യസ്ഥനുമാണ്. അതിനോടൊപ്പം തന്നെ നമ്മളൊക്കെ മറ്റുള്ളവന്റെകയ്യില്‍ നിന്നും എന്തൊക്കെയോ ചിലത് തട്ടിപ്പറിക്കാന്‍ നോക്കും. ഇതിനിടയില്‍ നമുക്ക് ചിലത് നഷ്ടമാവും.. ചുറ്റുമുള്ള നിസ്സഹായരായ ജനങ്ങളെ ആക്രമിച്ച് പൊന്നും പണവും കുന്നുകൂട്ടുന്നൊരു പെരുവഴിക്കൊള്ളക്കാരന്‍ ഒരു കോട്ട പണിയുന്നതോടു കൂടി പ്രതിരോധത്തിന്റെ ഒരു കാലഘട്ടം ആരംഭിക്കുന്നു. ഒരു അവിവാഹിതനില്‍ നിന്നും വിവാഹിതനിലേയ്ക്കുള്ള മാറ്റവും അത്തരം പ്രതിരോധത്തിന്റെ തന്നെയാണ്
നമ്മിലോരോരുത്തനും കാവല്‍ നില്‍ക്കുന്നത് ഒരു രാജ്യത്തിനൊന്നുമല്ല മറിച്ച് സ്വന്തം അധികാരമേഖലയ്ക്ക് മാത്രമാണ്. തന്റെ അധീശമേഖലയില്‍ അന്യന്റെ കയ്യേറ്റം അനുവദിക്കാത്ത , അവനെ തന്റെ ഇണയുടെ പരിസരത്തുനിന്നും എതിരാളികളെ വിരട്ടിയോടിക്കുന്ന ഒരു മൃഗത്തിന്റെ നിലനില്പ് തന്നിലും ശക്തനായ മറ്റൊരു മൃഗം വരുന്നതുവരെ മാത്രെമേ ഉള്ളൂ. താന്‍ നയിക്കുന്ന കൂട്ടത്തിലേയ്ക് കടന്നുകയറുന്ന മൃഗം കൂടുതല്‍ ശക്തനാനെങ്കില്‍ രണ്ടുവഴിയാണ് നമുക്കുള്ളത്. ഒന്നുകില്‍ ചെറുത്തുനില്പും മരണവും. അല്ലെങ്കില്‍ പിന്മാറ്റം. രണ്ടായാലും നമുക്കുള്ളതൊക്കെ താല്‍കാലികമായി അന്യന്‍ കയ്യടക്കും എന്നതില്‍ സംശയം വേണ്ട.
തന്റെ രാജ്യത്തിനു കാവല്‍ നില്‍ക്കുന്ന ഒരു കൂലിപ്പട്ടാളക്കാരന്‍ എതിരാളിയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ തയ്യാറെടുക്കുന്ന രംഗത്തില്‍ നിന്നാണ് മനോരാജ് എഴുതിയ നുഴഞ്ഞുകയറ്റം എന്ന കഥ ആരംഭിക്കുന്നത്. വെറും നാലു കഥാപാത്രങ്ങള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ആ കഥ സെക്സിന്റെയും വയലന്‍സിന്റെയും കടുംചായങ്ങള്‍ കൊണ്ടാണ് വരച്ചെടുത്തത്. തന്റെ രാജ്യത്തിന്റെ അതിര്‍ത്തിക്ക് കാവല്‍ നില്‍ക്കുന്ന ഭര്‍താവ് നുഴഞ്ഞുകയറ്റകാരനോട് പോരാടുമ്പോള്‍ വിരഹിണിയായ ഭാര്യ ജീവിതരസം കണ്ടെത്തുന്നത് രഹസ്യകാമുകനൊത്ത് നടത്തുന്ന മാരയുദ്ധത്തിലാണ്. എതിരാളിയുമായി നടത്തുന്ന യുദ്ധത്തില്‍ ഭര്‍താവ് കൊല്ലപ്പെടുന്ന നിമിഷത്തില്‍ താല്‍കാലികമായി അവസാനിക്കുന്ന  , രക്തവും ശുക്ലവും ഒഴുകിയിറങ്ങുന്ന ആ കഥ സൈന്യസ്നേഹികളുടെയും സദാചാരസ്നേഹികളുടെയും എതിര്‍പ്പ് സ്വാഭാവികമായും നേടിയിരുന്നു.
എങ്കിലും ഈ കഥയില്‍ എന്തോ രസക്കേടുള്ളതായി എനിക്ക് കുറേ നാളായി തോന്നിത്തുടങ്ങിയിട്ട്. സത്യത്തില്‍ ആ കഥയില്‍ മൂന്നുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഇന്നെനിക്ക് മനസ്സിലാവുന്നു. അവന് അക്രമിയും നുഴഞ്ഞുകയറ്റക്കാരനും ആയി അനുഭവപ്പെടുന്ന ആ ഒരാള്‍ തന്നെയാണ് അവള്‍ക്ക് കാമുകനും പ്രിയപ്പെട്ടവനും ആയിമാറുന്നത്. സ്വന്തം അധികാരപ്രദേശത്തുനിന്നും  എതിരാളികളെ ആട്ടിയോടിക്കുന്നതില്‍ ജാഗരൂകനായ ഒരാളാണ് ഭര്‍താവ്. അവന്റെ പ്രതിരോധങ്ങളെ തകര്‍ത്ത് സമ്പത്ത് കവര്‍ന്നെടുക്കാന്‍ വരുന്ന കൂടുതല്‍ ശക്തനായ എതിരാളിയാണ് കാമുകന്‍.. 

മനോരാജിന്റെ കഥയില്‍ എന്താണ് പറയുന്നത് . പൂത്തുലഞ്ഞു നില്‍ക്കുന്നൊരു സ്ത്രീലൈംഗികതയുടെ കാവല്‍ക്കാരനായ ഭര്‍താവ് നുഴഞ്ഞുകയറ്റക്കാരനെ ചെറുക്കുമ്പോള്‍ ഭാര്യ അവനെ ഒരുപാട് പ്രതീക്ഷിക്കുന്നു. കാലഹരണപ്പെട്ട , ദുര്‍ബലമായ ലൈംഗികതയ്ക്ക് പകരം കൂടുതല്‍ കാര്യക്ഷമമായ ഒരു ലൈംഗികതയില്‍ , അതിന്റെ ഉപയോഗത്തില്‍, കൂടുതല്‍ ശക്തനായ ഒരു ഇണയില്‍ ഭാര്യ അലിഞ്ഞുചേരുന്നു. തെമ്മാടി എത്ര സുന്ദരനാണ് . വന്നവനും നിന്നവനും തമ്മില്‍ പെണ്ണിനും പൊന്നിനും വേണ്ടിയുള്ള ഈ പോരാട്ടത്തിന്റെ കഥ തന്നെയല്ലേ ഇലിയഡായും ഒഡീസിയായും ഭാരതമായും രാമായണമായും ബത്ശേബയുടെ കഥയായും വടക്കന്‍പാട്ടുകളായും നമ്മളെ രസിപ്പിച്ചിട്ടുള്ളത്. 

കഥകള്‍ക്കപ്പുറം ചരിത്രത്തില്‍ നാം കേട്ടിട്ടുള്ളതും പലപ്പൊഴും ഇതൊക്കെത്തന്നെയാണ് . ഗുജറാത്ത് രാജാവായ കര്‍ണദേവനെ തോല്പിച്ച് കമലാദേവിയെ കൈക്കലാക്കിയ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജി. അല്ലെങ്കില്‍ എട്ടുവീട്ടില്‍ പിള്ളമാരെ കീഴടക്കി അവരുടെ പൊന്നും പണവും സന്തതിപരമ്പരയും കീഴടക്കുന്ന വീരമാര്‍താണ്ഡവര്‍മ എന്നിവരെത്തന്നെ ഉദാഹരണമാക്കാം. ഒരു കൊടുങ്കാറ്റു പോലെ ചെന്ന് അന്യഗോത്രങ്ങളെ ആക്രമിക്കാനും അവരുടെ പുരുഷന്മാര്‍ വധികപ്പെടുകയോ ജീവനുവേണ്ടി പിന്തിരിയുകയോ ചെയ്യുമ്പോള്‍ അവിടത്തെ സ്ത്രീകളെ സ്വന്തമാക്കാനും അവരില്‍ തങ്ങളുടെ അധികാരം സ്ഥപിക്കാനും മധ്യേഷ്യന്‍ കുതിരപ്പടയാളികള്‍ക്ക് അധികാരമുണ്ടായിരുന്നതിനെ പറ്റിയും പരാമര്‍ശങ്ങള്‍ കാണാം.

ലൂസിയാദ് എന്ന ചരിത്രനോവലിലാവട്ടെ അന്യദേശങ്ങളിലെ കടല്‍ത്തീരത്ത്  ചെന്ന് അവിടത്തെ പെണ്ണുങ്ങളില്‍ - ജലദേവതമാരില്‍ എന്ന് കാവ്യഭാഷ - ലൂസസ്സിന്റെ വംശത്തിന്റെ വിത്ത് വിതയ്ക്കുന്ന പറങ്കിപ്പടയാളികളെ പറ്റി അഭിമാനത്തോടെയാ ണ്  കവി പറയുന്നത്.പഴയകാലത്ത് ഏതൊരു യുദ്ധത്തിന്റെയും അവസാനം പരാജിതന്റെ ഭാര്യയുടെ മേല്‍ വിജയി അവകാശം സ്ഥാപിക്കുമ്പോഴാണ്. ഒരു നാട്ടുനടപ്പു പോലെ കാണപ്പെടുന്ന ആ സംഗതിയാണ് പരാജിതന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി. അസുരന്മാര്‍ ഇന്ദ്രന്റെ മേലുള്ള വിജയം ആഘോഷിച്ചിരിക്കുന്നത് അപ്സരസ്സുകളുടെ കൂടെ ആയിരുന്നത്രെ !
കുംഭമുലച്ചികളാകിയസുരകുല
ശംഭളിമാരെവിളിച്ചുവരുത്തി
സംഭോഗാദിരസത്തെ നുകര്‍ന്നൊരു
സരസന്‍ ഞാനത് ബോധിച്ചാലും 
എന്നാണ് നാരദന്റെ മുമ്പില്‍ രാവണന്‍ അഹങ്കരിക്കുന്നത്. ശത്രുവായ വിഷ്ണുവിനോടൊത്ത് തന്റെ ഭാര്യ ഇണചേര്‍ന്നെന്ന വാര്‍ത്ത അവസാനിച്ചത് ജലന്ധരന്റെ മരണത്തിലാണ്. പോപ്ലീസിനെ കൊന്ന ഈഡിപ്പസിനെ ജനങ്ങള്‍ വരവേറ്റത്ത് പോപ്ലീസിന്റെ ഭാര്യയായ ജെക്കാസ്റ്റയെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചാണ്.

ഇന്നാവട്ടെ ശത്രു തന്റെ ഇണയെ ലൈംഗികമായി കീഴ്പെടുത്തുന്നത്  തീരാത്ത അപമാനമായാണ് പുരുഷന്‍ കാണുന്നത്.
വിനയചന്ദ്രന്റെ ഉപരികുന്ന് എന്ന നോവലിലെ ഒന്നാമധ്യായം ആര്‍ക്കും എളുപ്പം മറക്കാനാവില്ല. ഭുജംഗയ്യനെ തോല്പിച്ചിട്ടും തോല്പിച്ചിട്ടും മതിയാവാതെ അവന്റെ ഭാര്യയായ പാര്‍വതിയെ വെപ്പാട്ടിയാക്കി അവന്റെ സര്‍വ അഹങ്കാരങ്ങളും ഒതുക്കാം എന്ന് കൊതിച്ചു നടക്കുന്ന പട്ടേല്‍ രുദ്രപ്പനെയും   ഓര്‍ക്കുക (ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍). ഭര്‍താവിന്റെ മരണദേവതയായിരുന്നു മനോരാജിന്റെ കഥയിലെ ഭാര്യ. കൂടുതല്‍ നല്ല പാതിയെ കിട്ടുന്നതു വരെയേ അവളുടെ പാതിവ്രത്യം നിലനിന്നുള്ളൂ.

Tuesday, March 9, 2010

എച്ചില്‍ തിന്നുന്ന ഭാര്യമാര്‍

“ഇതില്‍ ആറു പൊറാട്ടയുണ്ട്.
 നാലെണ്ണം എനിക്കും രണ്ടെണ്ണം നിനക്കും
 ഇത് ചിക്കന്‍ കറി”

കഷ്ണം നിനക്കും പാതി ചാറെനിക്കും അല്ലേ ?

കിലുക്കം എന്ന സിനിമയില്‍ ജഗതി ശ്രീകുമാറും മോഹന്‍ലാലും അഭിനയിച്ച ഈ രംഗം സിനിമ ഒരിക്കലെങ്കിലും കണ്ടവരാരും എളുപ്പമൊന്നും മറക്കും എന്ന് തോന്നുന്നില്ല. എന്നാല്‍  പൊറാട്ട മുഴുവന്‍ ഞാന്‍ തിന്നും, ഞാന്‍ തിന്നിട്ടു ബാക്കി വല്ലതും ഉണ്ടെങ്കില്‍ നീ നക്കിയാല്‍ മതി എന്നാണ് ജഗതി ശ്രീകുമാറിന്റെ ഡയലോഗ് എങ്കിലോ ?

ഏതാണ്ട് അത്തരത്തിലാണ്  ഇന്നലെ രാജ്യസഭയില്‍ നടന്ന സംഭവങ്ങള്‍ . ആറു പൊറാട്ടയില്‍ രണ്ടെണ്ണം മാത്രമാണ് സ്ത്രീകള്‍ അവകാശപ്പെട്ടത്.അതു ന്യായമാണ് എന്ന് രാജ്യം  മൊത്തത്തില്‍ സമ്മതിച്ചതുമാണ്. അപ്പോഴാണ് നിലവിലുള്ള സാമുഹ്യനിയമങ്ങള്‍ താളം തെറ്റുന്നതില്‍ ഉത്കണ്ടാകുലരായ ചില യുഗപുരുഷന്മാരുടെ വരവ് . 

കയ്യൂക്കും തെമ്മാടിത്തവും മാത്രം കൈമുതലായുള്ള പെരുവഴിക്കവര്‍ച്ചക്കാര്‍ പോലും തോല്‍ക്കുന്ന മട്ടില്‍ ആ രണ്ടു പൊറാട്ടകള്‍ അവരൊക്കെ സ്ത്രീകളുടെ കയ്യില്‍ നിന്നും പിടിച്ചുപറിച്ചു. ന്യൂനപക്ഷവനിതകളുടെ താല്പര്യം സംരക്ഷിക്കാന്‍ എന്ന വ്യാജേന നടന്ന ഈ പകല്‍ക്കൊള്ള കൊണ്ട് ഗുണം കിട്ടുന്നത് നിയമം നടപ്പാക്കാന്‍ വൈകുന്നതിലൂടെ ഭൂരിപക്ഷം വരുന്ന പുരുഷന്മാര്‍ക്ക് മാത്രമാണ്. 

കേരളത്തില്‍ ഇപ്പൊഴും ഭര്‍താക്കന്മാര്‍ ഭക്ഷണം കഴിച്ച പാത്രത്തില്‍ ചോറ് വിളമ്പിയുണ്ണുന്ന ഭാര്യമാരുണ്ട്. ആവശ്യത്തിനു ഭക്ഷണം കിട്ടാതിരുന്ന ഒരു കാലത്ത് ആണുങ്ങള്‍ ഉണ്ടതിനു ശേഷം വല്ലതുമുണ്ടെങ്കില്‍ മാത്രമാവും അവള്‍ക്ക് കിട്ടുക. ഒരിക്കലും ആവശ്യത്തിനു ഭക്ഷണം ബാക്കിവെയ്ക്കാതിരിക്കുന്ന അവന്റെ എച്ചിലും കൂടി വേണം അവളുടെ വിശപ്പു മാറാന്‍ !


എച്ചില്‍ കഴിക്കുന്ന ഈ പാരമ്പര്യം തന്നെയാണ് നമ്മുടെ സഭയിലും തുടരുന്നത്. അവന്‍ കഴിച്ചെണീറ്റതിനു ശേഷം മാത്രം അവള്‍ക്ക് ഉണ്ണാനിരിക്കാം. എപ്പോഴും അവന്‍ വല്ലതും ബാക്കി വെയ്ക്കുമായിരിക്കും എന്ന് പ്രതീക്ഷിക്കാം . 


നിസ്സംശയം പറയാം
അവനാണ് താരം !

Sunday, March 7, 2010

പുരോഗമനം നമുക്ക് വേണ്ടേ വേണ്ട

പുരോഗമനവാദികളെ നൈമിഷികസുഖം തേടുന്നവരായി ചിത്രീകരിച്ചതിനു അടുക്കളയ്ക്ക് നന്ദി. അല്ലെങ്കില്‍ തന്നെ അവര്‍ക്ക് അഹമ്മതി അസാരം കൂടുതലായിരുന്നു. ഇവര്‍ക്കൊക്കെ ഇങ്ങനെ ഗര്‍ജിക്കാന്‍ ആരാണ് അധികാരം കൊടുത്തത് ? ഇവരൊന്നും സ്ഥലത്തെ അമ്പലക്കമ്മറ്റിയുടെയോ പള്ളിക്കമ്മറ്റിയുടെയോ മഹല് കമ്മറ്റിയുടേയോ കരയോഗത്തിന്റെയോ കടല്‍ യോഗത്തിന്റെയോ അടുത്തുവരാന്‍ പോലും അന്തസ്സുള്ള ഞങ്ങളാരും അനുവദിക്കാറില്ല.

സ്ത്രീസ്വാതന്ത്ര്യം,മനുഷ്യാവകാശം എന്നിങ്ങനെ പല മുദ്രാവാക്യങ്ങളും വിളിച്ച് നാടുചുറ്റി നടന്ന ഇവര്‍ക്കൊന്നും വീടും കുടുംബവും ഒന്നും ഉണ്ടാവില്ല. അല്ലെങ്കില്‍ ഇങ്ങനെ കുടുംബം തകര്‍ക്കുന്ന വര്‍താനങ്ങളൊന്നും ഈ പുരോഗമനവാദികള്‍ പറയില്ല. എന്റെ വീട് എന്നു പറഞ്ഞാ ഞാന്‍ പറയണം ഭാര്യ കേക്കണം അപ്പൊഴല്ലെ അദിനൊരു ഇദ് വരൂ ഏദ് ? അല്ലാതെ ഭാര്യ പറയുന്നതും കേക്കണം പറമ്പ് കെളക്കാന്‍ വരുന്നവന്‍ പറയുന്നതും കേക്കണം തുണി തിരുമ്പാന്‍ വരുന്നോള്‍ പറയുന്നതും കേക്കണം എന്ന് തുടങ്ങിയാല്‍ കാര്യങ്ങളെങ്ങനെ നടക്കും ?

ഇനി കാര്യത്തിലേക്ക് വരാം.

കണ്ട പെണ്ണുങ്ങളെയൊക്കെ ആണ്‍തൊണ ഇല്ലാതെ അവടവടെ തെണ്ടാന്‍ വിട്ടാ പെണ്‍വാണിഭവും സ്ത്രീപീഡനവും സാമൂഹ്യപ്രശ്നങ്ങളും ഒക്കെ  ഉണ്ടാവും. ചിലപ്പോള്‍ ബ്ലൂടൂത്തിലും ഇന്റര്‍നെറ്റിലും ഒക്കെ കണ്ടെന്നും വരും.അതിനൊക്കെ എന്റെ വീട്ടുകാരി. എവടെയ്ക്കാ പോവണ്ടതെന്ന് പറഞ്ഞാല്‍ കാറിലോ ഓട്ടോറിക്ഷായിലോ ഒക്കെ സൌകര്യം പോലെ ഞാന്‍ തന്നെ അവിടെ കൊണ്ടാക്കുകയും ചെയ്യും, തിരിച്ചു കൊണ്ടുവരികയും ചെയ്യും. ഇനി അഥവാ എനിക്ക് പറ്റിയില്ലെങ്കില്‍ എന്റെ അമ്മയെയൊ വല്യമ്മയെയൊ ഒക്കെ അവളുടെ കൂടെ പറഞ്ഞയക്കും. എന്തുവന്നാലും ഇവരുടെ മേല് നമ്മുടെ ഒരു കണ്ണ് ഉണ്ടാവണം. അതുകൊണ്ടെന്താ യാതൊരു പ്രശ്നവും ഇന്നോളം ഞങ്ങള്‍ക്കില്ല. എനിക്കവളെ ഭയങ്കരവിശ്വാസാ.... തിരിച്ചോ ; എന്നോടവള് പറഞ്ഞത് അവളെന്നെ ദൈവത്തെപോലെയാ കാണുന്നതെന്നാ . ഇതുവല്ലതും ഈ പുരോഗമനവാദികള്‍ക്ക് മനസ്സിലാവുമോ ?

നമ്മുടെ സര്‍ക്കാരും നാട്ടുകാരും ചെയ്യണ്ട ചിലകാര്യങ്ങള്‍ ഞാന്‍ പറയാം

ഒന്ന് ) 
പ്രായം തികഞ്ഞ പെണ്ണുങ്ങള്‍ ഒറ്റയ്ക്ക് പുറത്തേയ്ക്ക് ഇറങ്ങുന്നത് കര്‍ശനമായി നിരോധിക്കുക. അഥവാ ഭര്‍താവ് കൂടെയില്ലെങ്കില്‍ അമ്മയെയോ അമ്മായിയമ്മയെയോ കൂട്ടി മാത്രം പുറത്തിറങ്ങുക.

രണ്ട്) 
ആരുടെ കൂടെ എങ്ങനെ പുറത്തിറങ്ങിയാലും വഴിയിലൊക്കെ വെച്ച് അന്യപുരുഷന്മാരോട് സംസാരിക്കുന്നത് കര്‍ശനമായി ഒഴിവാക്കുക. (ഈ അന്യപുരുഷന്മാരെന്നൊക്കെ പറഞ്ഞാല്‍ സാമുദായികമേലാക്കന്മാരെയും നാട്ടുകാരണവന്മാരെയുമൊക്കെ ഒഴിവാക്കാം അവരൊക്കെ നമ്മുടെ ഒരു കുടുംബം പോലെ ആണല്ലോ)

മൂന്ന്)  
നാട്ടിലെ പെണ്‍കുട്ടികള്‍ ആരോടൊക്കെ സംസാരിക്കുന്നു എങ്ങോട്ടൊക്കെപ്പോവുന്നു എന്തൊക്കെ ചെയ്യുന്നു എന്നൊക്കെ നമ്മള്‍ വിടാതെ ശ്രദ്ധിക്കണം . സൂക്ഷിച്ചാല്‍ ദുഖിക്കണ്ട എന്ന്‍ പഴമൊഴി

നാല്) 
കോളേജുകളിലെ മിക്സഡ് സമ്പ്രദായം എടുത്തുകളയുക. പിള്ളാരെ കോളേജില്‍ വിടുന്നത് പഠിപ്പിക്കാനാ അല്ലാതെ പീഢിപ്പിക്കാനല്ല. വനിതാ കോളേജുകളില്‍ കോളേജ് ബസ്സ് ഏര്‍പെടുത്തുക. അവിടത്തെ അധ്യാപകരായി ടീച്ചര്‍മാര് മാത്രം മതി. ഇന്നത്തെക്കാലത്ത് മാഷന്മാരൊക്കെ കണക്കാ

അഞ്ച്) 
ഒരു വിശ്വാസത്തിന്റെ പേരിലാ നമ്മളീ പിള്ളാരെ ഒക്കെ മെനക്കെട്ട് വളര്‍തുന്നതും പഡിപ്പിക്കുന്നതും ഒക്കെ . അപ്പോ അതേ ബഹുമാനം തിരിച്ചും കിട്ടണം .തന്തതള്ളാരുടെ സമ്മതം കൂടാതെ ഒരു കല്യാണവും നടക്കാന്‍ സമ്മതിക്കരുത്. എവളുമാര്‍ക്കൊക്കെ വേണ്ടി സ്വര്‍ണവും തുണിയുമൊക്കെ കുന്നുകൂട്ടി വെച്ചിരിക്കുന്ന പാവപ്പെട്ട കച്ചവടക്കാരുടെ കാര്യവും നമ്മളൊക്കെ നോക്കണ്ടേ

ആറ് )
ഈ പുരോഗമനമണാകുണാഞ്ചന്മാരൊക്കെ അനാവശ്യമായി ഇങ്ങനെ ലൈംഗികതയുടെ സ്വാതന്ത്ര്യം എന്നും പറഞ്ഞ് ഇങ്ങനെ ഇറങ്ങിത്തിരിച്ചാല്‍ നമ്മളൊക്കെ എന്തോ ചെയ്യും ? കാര്യം ലൈംഗികസ്വാതന്ത്ര്യം എന്നുവെച്ചാല്‍ ലൈംഗികത വേണ്ടാന്നുവെയ്ക്കാന്‍ ഉള്ള സ്വതന്ത്ര്യം കൂടിയാണല്ലോ .അപ്പൊ ജോലിയൊക്കെ കഴിഞ്ഞ് ഒന്നു കുളിച്ച് വിശ്രമിച്ച് എന്തെങ്കിലും ഇത്തിരി നേരമ്പോക്കൊക്കെ ആവാമെന്ന് വെച്ച് നമ്മള്‍ ചെല്ലുമ്പോള്‍ അവളൊക്കെ ഓ ഒന്നു പോ മനുഷ്യാ ഞാന്‍ അജീത് കൌറിന്റെ ആത്മകഥ വായിക്കുകയാ ശല്യപ്പെടുത്താതെ എന്നുപറഞ്ഞാല്‍ സഹിക്കുവോ. അങ്ങനെത്തെ സ്വാതന്ത്ര്യങ്ങളൊന്നും സ്ത്രീകള്‍ക്ക് വേണ്ട.

ഏഴ്) 
ഇങ്ങനെയുള്ള വിഷയങ്ങളൊക്കെ ബ്ലോഗ്ഗ് എഴുതുന്നകാര്യം ആണുങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാ നല്ലത് - നിങ്ങടെ പേരിലൊരു ചീത്തപ്പേര് ഉണ്ടാവരുതല്ലോ.. പെണ്ണുങ്ങള്‍ക്ക് വല്ല ഇഞ്ചിപ്പുളി ഉണ്ടാക്കുന്നതിനെയും പറ്റി എഴുതിയാല്‍ പോരായോ ?

എട്ട്) 
ആണുങ്ങളും പെണ്ണുങ്ങളും ഇങ്ങനെ ഇടകലരുന്നതൊക്കെ ഒരുപാട് ദോഷം ചെയ്യും. അതുകൊണ്ട് ബന്ധുക്കളല്ലാത്ത ഏതെങ്കിലും ആണും പെണ്ണും ചുമ്മാ ഏര്‍വാടീല് കുളിച്ച് തൊഴുത് കുര്‍ബാന കൈക്കൊള്ളാന്‍ പോയതാണെങ്കിലും അല്ല  ചുമ്മാ ഊട്ടി കാണാന്‍ പോയതാണെങ്കിലും ശരി  നമ്മുടെ കൂട്ടത്തിലുള്ള ആള്‍ക്കാരെയൊക്കെ സംഘടിപ്പിച്ച് ഒരു കോലാഹലമൊണ്ടാക്കി പരമാവധി നാറ്റിച്ചേക്കണം. പിന്നെ അവളുമാരൊന്നും വീട്ടിനു പുറത്തിറങ്ങരുത്.

ഒന്‍പത്)  
പെണ്ണുങ്ങള്‍ അടുക്കളയിലും പിന്നാമ്പുറത്തും ഒക്കെ ഇരിക്കണം. അവര്‍ക്ക് ചെയ്യാന്‍ എന്തൊക്കെ പണിയുണ്ട്. കാപ്പിയും ചായയുമൊക്കെ സമയത്തിനിങ്ങനെ കിട്ടിയാലല്ലേ ബ്ലോഗെഴുതാനും ചിത്രം വരയ്ക്കാനും കമന്റ് ഇടാനുമൊക്കെ ഒരു ഊര്‍ജം കിട്ടൂ.

പത്ത്).
താഴെ പറയുന്ന ബ്ലോഗര്‍മാരെ നിരോധിക്കുക. ചുരുങ്ങിയപക്ഷം അവരുടെ പോസ്റ്റുകളുടെ മേല്‍ സെന്‍സര്‍ഷിപ് കൊണ്ടുവരിക

വെള്ളെഴുത്ത് - നാല് ഉപദേശങ്ങള്‍

കൂടാതെ ബൂലോകം കണ്ടതില്‍ വെച്ച് ഏറ്റവും വിനാശകരമായ രചന എന്ന് വിശേഷിപ്പിക്കാവുന്നതും ചാരിത്ര്യം , കന്യകാത്വം  മുതലായ കുടുംബ മൂല്യങ്ങളെ ചവിട്ടി തേയ്കുന്നതും ആയ താഴെ പറയുന്ന ബ്ലോഗ്‌ പോസ്റ്റ്‌ ആരും ഒരിക്കലും വായിക്കുകയോ ആരെയും വായിക്കാന്‍ പ്രേരിപ്പിക്കുകയോ അരുത്

വിനയ - മറുപടി