Sunday, May 29, 2011

ഹരിതചിന്തയും കരുണചിന്തയും

എന്റെ നാട്ടില്‍ അമ്പലക്കമ്മറ്റിക്കാരായ കുറച്ചു ചെറുപ്പക്കാര്‍ ഒരിക്കല്‍ അമ്പലപ്പറമ്പിലെ പൊന്തയും മരങ്ങളും വെട്ടിമാറ്റി അവിടം "വൃത്തി"യാക്കാന്‍ തുടങ്ങി. കറവവറ്റിയ പയ്ക്കളെ അറവുകാരനില്‍ നിന്നും സംരക്ഷിച്ച് വളര്‍ത്താന്‍ പറ്റിയ ഒരിടമായി അവിടം  മാറ്റിയെടുക്കണമെന്നതായിരുന്നു അവരുടെ സ്വപ്നം. കറവ വറ്റിയ എരുമയും ആടും, ഉഴാനും ഭാരം വലിക്കാനും ചവിട്ടാനും വയ്യാതായ കാളയും പോത്തും, വാര്‍ധക്യം ബാധിച്ച കോഴിതാറാവുകള്‍, അമ്പലപ്പറമ്പിലെ മരക്കൂട്ടങ്ങളെ ആശ്രയിക്കുന്ന കിളിക്കൂട്ടങ്ങള്‍ എന്നിവ അവരുടെ സംരക്ഷണതാല്‍പര്യത്തിനു പുറത്തായിരുന്നു.നിശ്ചിത ഉദ്ദേശങ്ങളോടെ അവര്‍ നടത്തുന്ന ഗോസംരക്ഷണപ്രവര്‍തനങ്ങളുടെ ശരിതെറ്റുകളല്ല എന്റെ വിഷയം. ഇത്തരം പ്രവര്‍തനങ്ങളെ പ്രകൃതിസംരക്ഷണം എന്ന ലേബലണിയിക്കണോ എന്നതാണ് എന്റെ പ്രശ്നം.


മനുഷ്യന് ജന്മസിദ്ധമായി കിട്ടുന്ന ഒരു വികാരമാണ് കാരുണ്യവും സ്നേഹവും. സഹജീവിസ്നേഹത്തെയൊക്കെ നാം മനുഷ്യത്വം എന്ന് വിശേഷിപ്പിക്കാറുണ്ട്. മനുഷ്യനോട് അടുത്തിടപഴകുന്ന ജന്തുജാതികളോടും മരങ്ങളോടും വരെ നാം മനുഷ്യത്വം കാണിക്കുന്നു. ഏറെക്കാലം നാം ജീവിച്ച വീടുകളോടും നാടിനോടും ഉപകരണങ്ങളോടും വരെ നമുക്ക് ഇത്തരത്തില്‍ ബന്ധങ്ങളുണ്ടാവുന്നു.ഇത്തരം ഓര്‍മകള്‍ നമ്മെക്കൊണ്ട് പലതിനെയും സംരക്ഷിപ്പിക്കുന്നു. ചിലരാവട്ടെ സ്വന്തം പെറ്റമ്മയെ ഉള്‍പ്പെടെയുള്ള സകല ഓര്‍മകളെയും അതിജീവിക്കുകയും യാതൊന്നിലും മനസ്സിടറാതെ സ്വേച്ഛയാ (താന്തോന്നിയായി) മുന്നോട്ട് പോവുകയും ചെയ്യുന്നു. 


സ്വന്തം  മാതാപിതാക്കളെ വരെ നാമിങ്ങനെ വലിച്ചെറിയുന്ന ഇക്കാലത്ത് അനുകരണീയമായ ഒരു സ്നേഹമാതൃക അവതരിപ്പിക്കുകയാണ് നനവ് തന്റെ മഞ്ഞുതുള്ളിയില്‍ കൂടിയും ഷിനോ ജേക്കബ് തന്റെ ഹരിതചിന്തയില്‍ കൂടിയും. മണ്‍ വീടുകളില്‍ താമസിക്കുകയെന്ന സന്ദേശവും മറ്റും വെബ്ബിലൂടെ പ്രചരിപ്പിക്കുന്ന ഒരാളാണ് വെബ്ബിലൂടെ മാത്രം ഞാനറിയുന്ന നനവെങ്കില്‍ എനിക്ക് നേരിട്ടറിയുന്ന ഷീനോജേക്കബാവട്ടെ തന്റെ ബ്ലോഗിന് പേരുതന്നെ ഹരിതചിന്ത എന്നാണ് നല്‍കിയിരിക്കുന്നത്.  വൃദ്ധയായ പശുവിനെ അറവുകാരനു കൊടുക്കാതെ സംരക്ഷിക്കുന്ന വീട്ടുകാരനെക്കുറിച്ചാണ് നനവിന്റെ പോസ്റ്റയ മുത്തശ്ശി എങ്കില്‍ ആര്‍ക്കും വേണ്ടാതെ അറവുകാരനെ കാത്തുനില്‍ക്കുന്ന പശുവിനെ തന്റെ സ്ഥാപനത്തില്‍ സംരക്ഷിക്കുന്ന ഒരാളെയും ആ പശുവിനെയും കുറിച്ചാണ് ഷിനോയുടെ ഹത്യയില്‍ നിന്നും രക്ഷപ്പെട്ടവള്‍ എന്ന് പോസ്റ്റ്. രണ്ടു പേരും താന്താങ്ങളുടെ പോസ്റ്റില്‍ പ്രകൃതിസംരക്ഷണമെന്ന് പറയുന്നേയില്ല എന്നത് ശ്രദ്ധേയമാണ്. സ്നേഹത്തെയാണ് ഇരുവരും മുന്നോട്ട് വെച്ചിരിക്കുന്നത്.


ഇത്തരം കരുണചിന്തകള്‍ ഹരിതചിന്തകളുമായി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. യഥാര്‍ഥത്തില്‍ പ്രകൃതി വെറും കരുണാമയി മാത്രമല്ല, ക്രൂരയും കൂടിയാണ്. അവള്‍ മുലപ്പാല്‍ ചുരത്തുന്ന അമ്മയാവുമ്പോള്‍ തന്നെ കണ്ണിലും ചുണ്ടിലും തീയുള്ള കാളികൂടിയാവുന്നു. പ്രകൃതിയോടിണങ്ങിയ ഒരു ജീവിതത്തില്‍ ചിലപ്പോള്‍ നമുക്ക് പശുവിനെയും അറുക്കേണ്ടിവരും. വൃദ്ധയും അവശയുമായ ഒരു പയ്യിനെ പ്രകൃതിയില്‍ കാത്തിരിക്കുന്നതും മറ്റൊന്നല്ല. വിതച്ചും കൊയ്തും ഉണ്ടും സസ്യഭോജിയായി ജീവിക്കുന്നവന്‍ പ്രകൃതിസംരക്ഷകനാവണമെന്നില്ല. നായാടി ചെയ്തതിനേക്കാള്‍ ദ്രോഹം ഉല്‍പാദനമിച്ചം കൂട്ടിവെയ്ക്കാന്‍ കഴിവുള്ളതിനാല്‍ കര്‍ഷകന്‍ ഭൂമിയോട് ചെയ്തിട്ടുണ്ട്. കൊയ്ത്തുകാരനോളം തന്നെ മനുഷ്യനാണ് അറവുകാരനും.  ഒരു മതചിന്തയുടെ ഭാഗമായി പശുവിനെ സംരക്ഷിക്കുന്നതിനും തനിക്കതിനെ അറുക്കേണ്ട ആവശ്യമില്ല എന്ന കാരണത്താല്‍ സംരക്ഷിക്കുന്നതിനും തമ്മില്‍ അസിന്റെ പുഞ്ചിരിയും അസിധാരാവ്രതവും തമ്മിലുള്ള വ്യത്യാസങ്ങളുണ്ട്


ഞാങ്ങാട്ടിരിയിലെ സുഹൃത്തുക്കള്‍ ആ അമ്മപ്പശുവിനെ സംരക്ഷിക്കുന്നതിന് എനിക്കൊരെതിര്‍പ്പുമില്ല. പാവങ്ങള്‍ പട്ടിണി കിടക്കവേ വെറുമൊരു നാല്‍ക്കാലിയെ  സംരക്ഷിക്കുന്നു എന്ന് അതിനെ ആക്ഷേപിക്കുന്നവരോട് എനിക്ക് കടുത്ത പുച്ഛമുണ്ടുതാനും. നമ്മളെപ്പോലെത്തന്നെ ഭൂമിയുടെ അവകാശികളാണ് അവയും. പക്ഷേ അത് പശുക്കള്‍ സംരക്ഷിക്കപ്പെടേണ്ട ഒരു ഉയര്‍ന്നജാതി വളര്‍ത്തുമൃഗമാണെന്ന് അവകാശപ്പെട്ടായാല്‍, ഭാവിയില്‍ പയ്യിറച്ചി തിന്നുന്നതിനുള്ള എന്റെ അവകാശത്തെ വെറും മതവിശ്വാസം മൂലം എതിര്‍ക്കുന്ന ഒന്നായാല്‍ ഞാനതില്‍ പ്രതിഷേധിക്കുന്നു. 


പശുവിന്റെ ചിത്രങ്ങള്‍


ഇത് തറവാട് ഭാഗം വെയ്ക്കുന്ന സമയത്ത് ആര്‍ക്കും വേണ്ടാതെ അറവുകാരന് കൊടുക്കാന്‍ നിര്‍ത്തിയതും പിന്നീട് ഞാങ്ങാട്ടിരി മഹര്‍ഷി വിദ്യാലയത്തിന്റെ മേനേജര്‍ ശ്രീ വിനയ് ഗോപാല്‍ജി താന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലേയ്ക്ക കൊണ്ടുവന്ന് ഇപ്പോഴും പോറ്റിക്കൊണ്ടിരിയ്ക്കുന്നതുമായ പശു.
 



ഇത് പാലക്കാട് ഞാങ്ങാട്ടിരിയിലെ ബ്രഹ്മദത്തൻ നമ്പൂതിരി അറവുകാരനു നല്‍കാതെ  ജീവിക്കാനായി അനുവദിക്കുന്ന പശു












ഇവ രണ്ടും ഒന്നല്ലേന്ന് എന്ന് ഒരു ശങ്ക ! ഒന്നായ നിന്നെയിഹ രണ്ടെന്ന് കണ്ടളവില്‍ എന്ന മട്ടിലാണോ പശുവമ്മേ കാര്യങ്ങള്‍ ? പറഞ്ഞ് പറഞ്ഞ് ഒരാളുടെ പോസ്റ്റ് സിയാറ്റില്‍ മൂപ്പന്റെ ഹരിതപ്രസംഗം പോലെ ഊതിവീര്‍പ്പിച്ച ഒന്നാവില്ലെന്ന് പ്രതീക്ഷിക്കുന്നു. 


3 comments:

  1. @കിങ്ങിണിക്കുട്ടിമറ്റുളവരുടെ അഭിപ്രായത്തിനുമേലെ ഉണ്ടാവുന്ന കുതിരകയറ്റത്തിനുള്ളതാണ് ഈ ബ്ലോഗ് :)

    ReplyDelete
  2. ഇവ രണ്ടും ഒന്നല്ലേന്ന് എന്ന് ഒരു ശങ്ക ! ഒന്നായ നിന്നെയിഹ രണ്ടെന്ന് കണ്ടളവില്‍ എന്ന മട്ടിലാണോ പശുവമ്മേ കാര്യങ്ങള്‍ ?

    രണ്ടും ഒന്നാണ്....
    നനവേ ഇത് ബ്രഹ്മദത്തന്റെ പശുല്ല
    ഒരു തിരുത്ത് കൊടുത്ത് സംശയം ദൂരികരിയ്ക്ക്

    ReplyDelete