Sunday, July 31, 2011

പഴനി: വിശ്വരൂപദര്‍ശനം

ഈ യാത്രയുടെ ആദ്യഭാഗം വായിക്കാന്‍ പഴനി : മലമുകളില്‍ ഒരു അമ്പലം
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

പഴനിയിലെ തെരുവുകള്‍ മൂടിപ്പുതച്ചുകിടന്നുറങ്ങുകയായിരുന്നു ഞങ്ങള്‍ രാവിലെ നോക്കിയപ്പോള്‍. നേരം  അഞ്ചുമണിയായിട്ടേ ഉള്ളൂ. നല്ല തണുപ്പുണ്ട് ഇവിടെ. വൈകുന്നേരം സജീവമായിക്കണ്ട കടകളൊക്കെ തുണിക്കച്ച കെട്ടിമൂടിയിരിക്കുന്നു. പൂക്കച്ചവടക്കാര്‍ മാത്രം സൈക്കിളില്‍ പൂക്കൊട്ടയുമായി തെരുവില്‍ തങ്ങളുടെ അന്നം തേടുന്നു. മുല്ലപ്പൂവോ പിച്ചിപ്പൂവോ വേണ്ടത് എന്ന സംശയത്തില്‍ ഭാര്യ ഗതികെടുമ്പോഴാണ് ഇരുട്ടില്‍ നിന്നും മറ്റൊരുത്തന്‍ കൂടി കേറിവന്നത്. ഞാന്‍ പ്രതീക്ഷിച്ചപോലെത്തന്നെ. അവന്‍ തലമൊട്ടയടിക്കലുകാരുടെ ഒരു ഏജന്റ് ആയിരുന്നു.തിരുപ്പതി കഴിഞ്ഞാല്‍ പിന്നെ പഴനിയാണ് മൊട്ടയടിക്കല്‍ വഴിപാടുകളുടെ ദക്ഷിണേന്ത്യന്‍ പ്രഭു. മുടി എടുക്കും സ്ഥലം എന്ന് മലയാളികള്‍ക്കുകൂടി വേണ്ടിയുള്ള നിരവധി ബോര്‍ഡുകള്‍ പാതയോരത്ത് കാണാം. മിക്കവാറും മേലേക്കിടഹോട്ടലുകളിലെല്ലാം ഇവരുടെ ഏജന്റുകള്‍ വൈകുന്നേരം തന്നെ വന്ന് കരാറുറപ്പിക്കും. അതിരാവിലെ ലോഡ്ജില്‍ തന്നെ വന്ന് ജോലി ചെയ്യുകയും ചെയ്യും. ഇത് ഒരു വഴിപാടായതിനാല്‍ തലമുടി വടിച്ചവര്‍ മല കയറുമ്പോള്‍ മൊട്ടപ്പാസ് എടുക്കണം എന്ന് പറയുന്നു.


തിരുഅവിനാന്‍കുടി എന്ന പേരില്‍ അടിവാരത്തുള്ള മുരുകന്‍കോയില്‍ തുറന്നിട്ടില്ല. തിരിച്ചുവരുമ്പോഴാവാം  ഇവിടെ കയറുന്നതെന്ന് ഞങ്ങള്‍ തീരുമാനിച്ചു.  നല്ല ജനത്തിരക്കുള്ള അമ്പലമാണിത്. ശില്‍പഭംഗിയുള്ള തൂണുകളുണ്ട് ഇവിടെ. അടിവാരത്തുള്ള ഗണപതീപ്രതിഷ്ഠയ്ക്ക് മുന്നിലൂടെ ഞങ്ങള്‍ മലകയറാനാരംഭിച്ചു. ഇത്തവണ കുത്തനെയുള്ള പടികള്‍ കയറാനാണ് ഞങ്ങളൊരുങ്ങിയത്. കാവടിയേന്തിയ സംഘങ്ങള്‍ വന്നുതുടങ്ങിയിട്ടില്ല. വിശ്വരൂപദര്‍ശനത്തില്‍ താല്‍പര്യമുള്ളവരാണ് ഇത്ര നേരത്തെ മല കയറുക. ഇവിടെ ആറുമണിക്കാണ് നടതുറക്കുക. പക്ഷേ അതിനുമുമ്പുതന്നെ പൂജാരികള്‍ ചെന്ന് മുരുകനെ മൊട്ടയാണ്ടി വേഷത്തില്‍ ഒരുക്കി നിര്‍ത്തും. ഗുരുവായൂരില്‍ നിന്നു വിഭിന്നമായി നിര്‍മാല്യദര്‍ശനം ഇവിടെയില്ല. ഇരുപതുമിനിട്ടുകൊണ്ട് ഞങ്ങള്‍ മലമുകളിലെത്തി. സാമാന്യം നീളമുള്ള ഒരു ക്യൂവാണ് ഞങ്ങളെ എതിരേറ്റത്. അല്‍പം അഴിമതി കാണിക്കാതെ നിവൃത്തിയില്ലെന്ന് എനിക്കുടനേ മനസ്സിലായി.. നേരെ ചെന്ന് രണ്ട് പത്തുറുപ്പികടിക്കറ്റുകളെടുത്ത് ഞാന്‍ ആ ക്യൂവില്‍ നിന്നു. എന്റെ മുന്നില്‍ എട്ടോ പത്തോ ആളുകളേ ഉണ്ടായിരുന്നുള്ളൂ.


ഇതിനു പുറമേ നുറ്റമ്പതുരൂപയുടെ മറ്റൊരു ടിക്കറ്റ് കൂടിയുണ്ട്. അതെടുക്കുന്നവരെ ഏറ്റവും മുന്നില്‍ കയറ്റിയിരുത്തും അഞ്ചുമിനിട്ടോളം. നട തുറന്നാല്‍ ഒന്നോ പരമാവധി രണ്ടോ മിനിട്ട് അവിടെയിരുന്നു ദര്‍ശനം നടത്താം എന്നൊരു ഗുണം കൂടിയുണ്ട് അതിന്. ഇതിനു പിന്നിലായി പത്തുരുപക്കാരുടെ രണ്ടാം നിരയില്‍ ഞങ്ങള്‍ ചെന്നു നിന്നു. അഞ്ചേമുക്കാലോടെ അമ്പലത്തിന്റെ പ്രധാനവാതില്‍ തുറക്കും. ആ സമയം അനുഭവിച്ചറിയേണ്ടതാണ്. മുന്നിലുള്ളവരെ പിന്നിലാക്കാനായി കുട്ടികളെ വരെ തട്ടിമാറ്റി ഓടുന്ന ഭക്തരെ നമുക്കവിടെ കാണാം. അടഞ്ഞുകിടക്കുന്ന നടക്കുമുന്നില്‍ നിന്ന് ഒരു പുരോഹിതന്‍ അല്‍പനേരം തമിഴിലെ മുരുകസ്തുതികള്‍ പാടി.  മനോഹരമായിരുന്നു അത്. അതിനുശേഷമാണ് വിശ്വരൂപദര്‍ശനം. തലപ്പാവില്ലാതെ വെള്ളവസ്ത്രം ഞൊറിഞ്ഞുടുത്താണ് മുരുകന്റെ പ്രജാദര്‍ശനം. പ്രസാദമായി കിട്ടിയ മുന്തിരിങ്ങ, പാല്‍, കല്‍ക്കണ്ടം, ചന്ദനം എന്നിവ രുചിയോടെ തിന്ന് ഞങ്ങള്‍ പുറത്തേയ്ക്ക് വന്നു.ഇപ്പുറത്ത് മരച്ചുവട്ടിലുള്ള ഗണപതിയുടെ അലങ്കാരങ്ങള്‍ മുഴുവനാവുന്നതേയുള്ളൂ. 




മലമുകളില്‍ മെല്ലെ വെളിച്ചം പരന്നുതുടങ്ങിയിരിക്കുന്നു. കുന്നിന്‍ചെരിവിലെ മരച്ചില്ലയില്‍ ചേക്കയിരിക്കുന്ന മയിലുകള്‍ ചുറ്റിനും അശ്രദ്ധമായി നോക്കിത്തുടങ്ങി. ഇപ്പുറത്ത് മയില്‍പ്പീലിക്കാവടിയുമേറ്റി തകില്‍വാദ്യത്തിന്റെ അകമ്പടിയോടെ തീര്‍ഥാടകര്‍ മലകയറി വന്നു. പണ്ടൊരിക്കല്‍ ഇടുമ്പന്‍ എന്നൊരു രാക്ഷസന്‍ രണ്ടുമലകള്‍ കാവുകെട്ടി തോളിലേറ്റി സഞ്ചരിച്ചിരുന്നു.  തിരുഅവിനാന്‍ കുടിയിലെത്തിയപ്പോള്‍ മൂപര്‍ മലകളിളച്ച് ഒന്നു വിശ്രമിക്കാന്‍ തീരുമാനിച്ചു. അല്‍പനേരം കഴിഞ്ഞ് വീണ്ടും മലകള്‍ ഏറ്റാന്‍ നോക്കിയപ്പോള്‍ അവ പൊന്തുന്നില്ല. ഒന്നിന്റെ മുകളില്‍ മുരുകന്‍ വാസം തുടങ്ങിയത്രെ. അന്ന് ഇടുമ്പന്‍ ചെയ്തതിന്റെ അനുകരണമാണ് ഇന്നത്തെ ഈ പീലിക്കാവടികള്‍.പണ്ടുപണ്ട് ശബരിമലയിലേയ്ക്ക് പോയിരുന്ന യാത്രക്കാര്‍ യാത്രയ്ക്കാവശ്യമായ എല്ലാ വസ്തുക്കളും സൂക്ഷിച്ചിരുന്നത് ഇരുമുടിക്കെട്ടിലായിരുന്നത്രെ. അതുപോലെ പഴനി യാത്രയ്ക്ക് ആവശ്യമായ സാമഗ്രികളെല്ലാം കാവുകെട്ടി (നടുവിലൊരു വടി : രണ്ടറ്റത്തും ഭാരം) എടുത്തിരുന്നതിന്റെ അലങ്കാരരൂപമാവാം ഈ കാവടികള്‍.


തീര്‍ഥാടകര്‍ സജീവമാവുന്നതോടെ കുരങ്ങന്മാരുടെയും ഒരു ദിവസം ആരംഭിക്കുകയായി. ഒറ്റയായും ചെറുകൂട്ടങ്ങളായും മലമുകളില്‍ മുന്‍പന്തിയില്‍ തന്നെ അലഞ്ഞ്തിരിയുന്ന ഇവ തീര്‍ഥാടകരുടെ കയ്യില്‍ നിന്നും സഞ്ചികള്‍ പിടിച്ചുപറച്ച് പഴവും മറ്റും എടുത്തുതിന്നാന്‍ പോന്ന പോക്കിരികളാണ്. കൗതുകം കൊണ്ട്‌ ഇവയ്ക്ക് ഭക്ഷണം നല്‍കുന്നവരെയും അവിടെ കാണാം. ഏതായാലും മലമുകളില്‍ ഇവരെ പട്ടിണിയോ അപായഭീതിയോ അലട്ടുന്നില്ല. കുരങ്ങന്മാരുടെ വിക്രിയകള്‍ കണ്ട് കുട്ടികള്‍ പലരും പൊട്ടിച്ചിരിക്കുന്നു.


മലമുകളിലെ ഈ വാനരസംഘങ്ങള്‍ എന്നും എനിക്ക് കൗതുകമായിരുന്നു. നന്നെ ചെറുപ്പത്തില്‍ അമ്മക്കുരങ്ങൈന്റെ മാറിലള്ളിപ്പിടിച്ചും വാലില്‍ തൂങ്ങിയും വിടാതെ പിന്തുടരുന്ന കുട്ടിക്കുരങ്ങന്മാരെക്കണ്ട് ഞാന്‍, ഇന്നത്തെ ഈ കുട്ടികളെപ്പോലെത്തന്നെ പൊട്ടിച്ചിരിച്ചിട്ടുണ്ട്. പിന്നീട് മുതിര്‍ന്നപ്പോള്‍ അല്‍പം കൂടി ഗൗരവമുള്ള മറ്റോന്നിലേയ്ക്ക് ശ്രദ്ധചെന്നു. കുരങ്ങന്മാര്‍ ഇണചേരുന്നത് ഇവിടെ ഒരു സാധാരണ കാഴ്ചയാണ്. പെണ്‍കുരങ്ങിനെ വിടാതെ പിതുടരുന്ന ആണ്‍കുരങ്ങുകളെ എന്റെ കണ്ണും പിന്തുടര്‍ന്നിരുന്നു.ബലം പ്രയോഗിച്ച് അവര്‍ അവളുമാരെ കൈകാര്യം ചെയ്യുന്നത് നോക്കി നിന്ന് ഞാന്‍ രസിച്ചു.
ഒരിക്കല്‍ മീശമുളച്ചുതുടങ്ങി എന്ന മട്ടിലുള്ള ഒരു കുരങ്ങന്‍ കുട്ടി അതിലും ചെറിയ ഒരു പെങ്കൊച്ചിനെ ഇട്ടോടിക്കുന്നത് ഞാന്‍ കണ്ടു. ഗോപുരത്തില്‍ നിന്ന് പ്രദക്ഷിണവഴിയിലേയ്ക്കും അവിടെ നിന്ന് മേല്‍ക്കൂരയിലേയ്ക്കും തിരിച്ചും അവളുടെ പരക്കം പാച്ചില്‍. അവനോ വിടാതെ പിന്തുടരുകയാണ്. ഒടുവില്‍ അവിടെയിരിക്കുന്ന ഒരു കുട്ടിയാനപോലെ വലിപ്പമുള്ള ഒരു തള്ളക്കുരങ്ങിന്റെ അടുത്ത് ചെന്ന് നിന്നു ഈ കുരങ്ങത്തി. ഈ ചെക്കനാണേല്‍ നേരെ ചെന്ന് മേപ്പടി തള്ളക്കുരങ്ങിന്റെ മുന്നില്‍ മൂടുംകാട്ടി വാലും പൊക്കി ഒറ്റ നില്‍പ്പ്. ആ കുരങ്ങത്തിക്കാവട്ടെ തീറ്റയൊഴിച്ചൊരു കാര്യത്തിലുമൊരു മൈന്റുമില്ല. അങ്ങനെ ഒരു അഞ്ചെട്ടു സെക്കന്റ് കഴിഞ്ഞപ്പോള്‍ ഈ കുരങ്ങന്‍ ചെക്കന്‍ മറ്റേ കുരങ്ങത്തിപ്പെണ്ണിന്റെ പുറത്ത് കയറി ഒരു രാസലീല നടത്തി. അവള്‍ക്കാവട്ടെ അപ്പോള്‍ ഓടുകേം വേണ്ട എങ്ങും പോവുകേം വേണ്ട.  നഗ്നവാനരന്‍ വായിച്ചിരുന്ന കാലമായിരുന്നു അത്. ഞാന്‍ കണ്ട സംഭവത്തിന് ആ പുസ്തകം വഴി വിശദീകരണവും തെളിവുകളും ഉദ്ധരണികളുമായി ഡയറിയുടെ ഒരുപാട് പേജുകള്‍ നിറഞ്ഞിട്ടുണ്ട്.


ഞങ്ങള്‍ ഉണര്‍ന്നുവരുന്ന നഗരത്തെ നോക്കി നിന്നു. അല്‍പമകലെ ഇടുമ്പന്‍ മല കാണാം. പഴനിമലയേക്കാള്‍ അല്‍പം ഉയരം കുറഞ്ഞ ആ മലയില്‍ ഇടുമ്പന്റെ ഒരമ്പലമുണ്ട്. പക്ഷേ എനിക്കറിയാവുന്ന ഒരു തീര്‍ഥാടകനും ആ വഴി പോയതായി പറയുന്നത് കേട്ടിട്ടില്ല. പത്തുകൊല്ലം മുമ്പ് ഞങ്ങളൊരിക്കല്‍ ആ മലയില്‍ കയറിയിട്ടുണ്ട്. പ്രാകൃതമായ ആ മല പോലെയായിരിക്കണം ഒരിക്കല്‍ ഈ പഴനിമലയും. തികച്ചും മനോഹരവും അതേ സമയം അല്‍പം അപായസാധ്യതയുള്ളതുമായ ഒരനുഭവമായിരുന്നു അത്. അതിലേയ്ക്ക് കയറാന്‍ തീര്‍ഥാടകരെ അനുവദിക്കുന്നില്ലെന്നൊരു വാര്‍ത്തയും പിന്നീട് കേട്ടിരുന്നു. ഏതായാലും ഭാര്യയേയും കുട്ടിയേയും കൊണ്ട് അവിടം സന്ദര്‍ശിക്കാന്‍ എനിക്കൊട്ടും ധൈര്യം തോന്നിയില്ല.


ഇളവെയില്‍ തെളിഞ്ഞുവന്നതോടെ മലമുകളിലെ തിരക്കും വര്‍ദ്ധിച്ചുവന്നു. കഴുത്തില്‍ പൂമാലയുമിട്ട് പാല്‍ക്കുടവും കയ്യില്‍ വേലും കാവടിയും മറ്റുമെടുത്ത് ഹരോ ഹര എന്ന നാമജപത്തോടെ ഭക്തര്‍ ദര്‍ശനത്തിനായി തിരക്കുകൂട്ടുന്നു. ഞങ്ങള്‍ മലമുകളിലെ ഹോട്ടലില്‍ കയറി. ചില്ലലമാരയില്‍ ഇഡ്ഡലി, വട, പൂരി, പൊങ്കല്‍ എന്നിവയൊക്കെ നിറഞ്ഞിരിക്കുന്നു. പ്ലേറ്റില്‍ ഒരിലക്കീറ് വെച്ച് അതിലാണ് ഭക്ഷണം വിളമ്പുന്നത്. രണ്ട് ഇഡ്ഡലിയും ഓരോ ഉഴുന്നുവടയും കഴിച്ച് ഞങ്ങളിരുന്നു.  കുറുക്കിയ പാലില്‍ പൊടിയിട്ട് ആവശ്യത്തിലെറെ മധുരം ചേര്‍ത്ത കട്ടിച്ചായയ്ക്ക് എട്ടുരൂപയാണ് വില. പക്ഷേ ഒറ്റ വലിയ്ക്കില്ല അത്. ഞങ്ങളൂടെ സ്ഥിരം അളവ് ചായ വേണമെങ്കില്‍ ഓരോരുത്തരും അയ്യഞ്ച് ചായയെങ്കിലും കുടിക്കേണ്ടി വരും. ഒടുവില്‍ ചുക്കുവെള്ളം ആസ്വദിച്ചുകുടിച്ച് അതിനുമീതേ ഒഴക്ക് ചായയും കുടിച്ച് സ്ഥലമൊഴിവാക്കാന്‍ ഞങ്ങള്‍ ധാരണയായി .ചായ കുടിച്ചിറങ്ങുമ്പോള്‍ വലിയ ആള്‍ത്തിരക്ക് തോന്നി. വിഞ്ച് സ്റ്റേഷനില്‍ നിന്നും മലമുകളിലേയ്ക്കുള്ള ഏതാനും പടികള്‍ ചവിട്ടുന്നവരുടെ ബഹളമായിരുന്നു അത്. വൃദ്ധരേക്കാള്‍ വിഞ്ച് സൗകര്യം ഉപയോഗപ്പെടുത്തുന്നത് മെനങ്ങാക്കള്ളന്മാരും ദുര്‍മേദസ്സുള്ളവരുമാണെന്നാണ് എനിക്ക് തോന്നുന്നത്.മുപ്പതില്‍ താഴെ മാത്രമുള്ള പടികള്‍ കയറുന്നതില്‍ അവര്‍ കാണിക്കുന്ന അവശത കണ്ടാല്‍ ശരിക്കും ചിരിവരും.


മലമുകളിലേയ്ക്ക് യാത്രക്കാരെയും അവശ്യസാധനങ്ങളെയും വഹിച്ചുകൊണ്ട് സഞ്ചരിക്കുന്ന വാഹനമാണ് വിഞ്ച്. വീതികുറഞ്ഞ ഇരുമ്പുപാളങ്ങളിലൂടെ സഞ്ചരിക്കുന്ന പതിനാറോ ഇരുപതോ പേര്‍ക്കുവീതം സഞ്ചരിക്കാവുന്ന, അഞ്ചടിയിലധികം ഉയരമില്ലാത്ത രണ്ടു കുള്ളന്‍ റെയില്‍വേ ബോഗികള്‍ സങ്കല്‍പിക്കുക. ഏതാണ്ട് ആ രൂപമാണിതിന്. പ്രത്യേകതരം ഇരുമ്പുകമ്പികള്‍ കൊണ്ടു നിര്‍മിച്ച കയറുമായി വിഞ്ചിന്റെ മുന്‍ഭാഗം ബന്ധിച്ചിരിക്കുന്നു. കയര്‍ വലിക്കുമ്പോള്‍ ഈ വാഹനം മലമുകളിലേയ്ക്കും കയര്‍ അയയ്ക്കുമ്പോള്‍ താഴ്വരയിലേയ്ക്കും സഞ്ചരിക്കുന്നു.  മലമുകളില്‍ സ്ഥാപിച്ച കൂറ്റന്‍ മോട്ടോറുകളുടെ സഹായത്തോടെയാണ് ഇതിന്റെ പ്രവര്‍ത്തനം. നിലവില്‍ ഇവിടെ മൂന്നു വിഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഒന്ന് ഔദ്യോഗികാവശ്യത്തിനു മാത്രമെന്നാണ് വെപ്പ്. മറ്റു രണ്ടെണ്ണം മലമുകളിലേയ്ക്കും താഴേയ്ക്കും യാത്രക്കാരെക്കൊണ്ട് സഞ്ചരിക്കുന്നു.


കുട്ടിക്കാലത്ത് എനിക്കീ വാഹനത്തില്‍ കയറാന്‍ ശരിക്കും പേടിയായിരുന്നു. പണ്ടൊരിക്കല്‍ ഇതിലൊരെണ്ണം കയറുപൊട്ടി തലകുത്തി താഴെവീണ് യാത്രക്കാരൊക്കെ മരിച്ചു എന്നൊരു കഥ കേട്ടിട്ടായിരിക്കും അത്. എന്തായാലും  മലമുകളിലേയ്ക്ക് വിഞ്ച് യാത്ര നടത്തുന്നത് ഒരനുഭവമാണ്. കയറുന്നതിനേക്കാള്‍ ചാര്‍ജ് കുറവാണ് മലയിറങ്ങുന്നതിന് എന്നതിനാല്‍ മലയിറക്കത്തിലാണ് ഈ അനുഭവം  ഞാന്‍ പൊതുവേ ആസ്വദിക്കാറ്. ഈ പാളത്തിലെ വിഞ്ചില്‍ കൂടി നമ്മളിങ്ങനെ മലയിറങ്ങിച്ചെല്ലുമ്പോള്‍ ആ പാളത്തില്‍ കൂടി  മറ്റൊരു വിഞ്ച് മല കയറിവരുന്നുണ്ടാവും. ജനലരികിലെ സീറ്റാണ് നിങ്ങള്‍ക്ക് കിട്ടിയതെങ്കില്‍  അതില്‍ കൂടി പുറത്തേയ്ക്ക് നോക്കുന്നവരെ അഭിവാദ്യം ചെയ്യുക!


അടിവാരം. 
അടിവാരത്തെ മുരുകന്‍ കോയിലിനുമുന്നില്‍ ഭക്തരെ അനുഗ്രഹിക്കാന്‍ തയ്യാറായി ഒരു ആന നില്‍ക്കുന്നു. ഒരു മടക്കയാത്രകൂടി. സംഘമായി വന്നവര്‍ വീട്ടിലേയ്ക്ക് കൊണ്ടുപോവാനായി വലിയ പ്ലാസ്റ്റിക് കുടങ്ങളും മറ്റും വങ്ങുന്നു. ഇതൊന്നും നാട്ടില്‍ കിട്ടാഞ്ഞിട്ടല്ല. യാത്രയ്ക്ക് പല രസങ്ങളുണ്ടെന്ന് അവര്‍ തെളിയിക്കുന്നു. 

പോര്‍ക്കുകള്‍ കുത്തിമറിയുന്ന പാതയോരം. 

 ഒരു മടക്കയാത്രയ്ക്ക് സമയമായിരിക്കുന്നു. 
കുതിരച്ചാണകം വീണുകിടക്കുന്ന റോഡ് മുമ്പില്‍ നീണ്ടുകിടക്കുന്നു


വീട്ടിലേയ്ക്കുള്ള വഴി. .. 

Friday, July 8, 2011

നൃഗന്റെ കഥ

ഇടവഴിയില്‍ കുറെക്കാലമായി പുതിയ പോസ്റ്റൊന്നും ഇല്ലഅതിനാല്‍ ഒരു പുരാണകഥയാവാം 
വൈവസ്വതമനുവിന്റെ വംശത്തില്‍ ക്ഷുപനെന്നൊരു രാജാവുണ്ടായിരുന്നു.  
ക്ഷുപന്റെ മക്കളായിരുന്നു ഇക്ഷ്വാകുവും നൃഗനും.
ഇളയവനായ നൃഗന്‍ ഒരിക്കല്‍ പുഷ്കരം എന്ന തടാകത്തിന്റെ തീരത്തുവെച്ച്  
ആയിരം പശുക്കളെ ബ്രാഹ്മണന്മാര്‍ക്ക് ദാനം ചെയ്യാനൊരുങ്ങി.

ദാനം വാങ്ങിക്കാന്‍ വന്നവരുടെ കൂട്ടത്തിലുള്ള ഒരുത്തനാണ് പര്‍വതന്‍.
തനിക്ക് ദാനം കിട്ടിയ പശുവിനെ തടാകക്കരയില്‍ തന്നെ നിര്‍ത്തി  
അവനെന്തിനോ കാട്ടിലേയ്ക്ക് പോയി.  
ശുവാകട്ടെ മെല്ലെ നടന്ന് തടാകത്തിന്റെ മറ്റേപ്പൊളിയില്‍  
രാജാവ് ദാനം ചെയ്യാന്‍ തയ്യാറാക്കിനിര്‍ത്തിയ പശുക്കൂട്ടത്തില്‍ ഇടകലര്‍ന്നു.
ഇതൊന്നും ആരും അറിഞ്ഞതുമില്ല, കണ്ടതുമില്ല.

അനാരതന്‍ എന്നൊരു ബ്രാഹ്മണനു ദാനം കിട്ടിയ പശു  
രാജാവു മുമ്പ് പര്‍വതനു ദാനം ചെയ്ത അതേ പശുവായിരുന്നു.

ഏറെ വൈകും മുമ്പ് ആയിരം പശുക്കളെ ദാനം ചെയ്ത സന്തോഷത്തോടെ നൃപനും  
പയ്ക്കളെ കിട്ടിയ സന്തോഷത്തോടെ ബ്രാഹ്മണന്മാരും അവിടം വിട്ടുപോയി.

കാട്ടില്‍ നിന്നും മടങ്ങിവന്ന പര്‍വതന്‍ കണ്ടത് ആളൊഴിഞ്ഞ തടാകക്കരയാണ്.  
തന്റെ പശുവിനെ എങ്ങും കാണാനില്ല
അവന്റെ നെറ്റി ചുളിഞ്ഞു.
 
പശുവിനെ കണ്ടുപിടിക്കണമല്ലോ  
അവന്‍ അപ്പോള്‍ തന്നെ പുറപ്പെട്ടു.  
നാടൊട്ടുക്ക് തന്റെ പശുവിനെത്തേടി പര്‍വതന്‍ അലഞ്ഞു തിരിഞ്ഞു.  

ഒടുക്കം അനാരതന്റെ തൊഴുത്തില്‍ തന്റെ പശു നില്‍ക്കുന്നത് അവന്‍ കണ്ടു.
ക്ഷുഭിതനായ പര്‍വതന്‍ പശുക്കള്ളാ എന്നലറി അനാരതന്റെ വീട്ടിലേയ്ക്ക് പാഞ്ഞുകേറി. നിരപരാധനായ അനാരതനെ കുറെ ചീത്ത വിളിച്ചു.  

പര്‍വതന്‍ ശുദ്ധമേ പൊളിപറയുകയാണെന്നായി അനാരതന്‍.  
രാജാവ് തനിക്ക് തന്ന പശുവിനെ തട്ടിയെടുക്കാന്‍ വന്ന പെരുങ്കള്ളനാണ് നീ എന്നായി അയാള്‍. ബഹളം വെച്ചും തമ്മില്‍തമ്മില്‍ കലഹിച്ചും രണ്ടു ബ്രാഹ്മണരും നൃഗന്റെ മുന്നിലേയ്ക്ക് ചെന്നു.
ദാനം കിട്ടിയപശുവിനെ തീരത്തുനിര്‍ത്തി താന്‍ കാട്ടിലേയ്ക്ക് പോയതാണെന്നും 
തിരികെ വന്നപ്പോള്‍ പശുവിനെ കണ്ടില്ലെന്നും പര്‍വതന് രാജാവിനോട് പറഞ്ഞു .

ഒരേ പയ്യിനെ രണ്ടു തവണ ദാനം ചെയ്തല്ലോ.
നൃഗന് ആകെ വിഷമമായി.
ഇനി എന്താ ഒരു വഴി ?
ആരെങ്കിലും ഒരാള്‍ തന്റെ പിടിവാശി ഉപേക്ഷിച്ചാല്‍ നന്നായിരുന്നു.  
എന്നാല്‍ രണ്ടുപേരുടെയും മൂശേട്ടമോന്തകണ്ട്  
അങ്ങനെ എളുപ്പം വഴങ്ങിക്കൊടുക്കുന്ന പ്രകൃതക്കാരാണെന്ന് തോന്നുന്നുമില്ല

ദാനപ്പശുവിനെ അപരനു കൊടുക്കണമെന്നും  
പകരം കുളമ്പിലും കൊമ്പിലും പൊന്നണിഞ്ഞ ആയിരം പശുക്കളെ നല്‍കാമെന്നും  
രാജാവ് ആദ്യം അനാരതനോടും പിന്നെ പര്‍വതനോടും പറഞ്ഞു.  
പിന്നെ കാല്‍ക്കല്‍ വീണ് ഇരന്നു.

ബ്രാഹ്മണന്റെ സ്വത്ത് തട്ടിയെടുക്കാന്‍ നോക്കുന്നവനെന്ന്  
നൃഗനെ പരിഹസിക്കുകയാണ് ഇരു ബ്രാഹ്മണരും ചെയ്തത്

തന്റെ പശുവിനെ മാത്രം കിട്ടിയാല്‍ മതിയെന്നായി ഇരുവരും.
പൊടുന്നനെ പര്‍വതന്റെ കോപം മുഴുവന്‍ നൃഗന്റെ നേര്‍ക്കായി.  
അനാരതന്‍ പശുവിനെ തിരിച്ചുകൊടുക്കുന്നില്ലെന്ന കാര്യമൊക്കെ മൂപ്പര്‍ മറന്നു.
തന്റെ പയ്യിനെ കട്ട നീ ഓന്തായിപ്പോട്ടെ എന്നായി ഭൂസുരന്‍

ബ്രാഹ്മണശാപമേറ്റ രാജാവ് ഒരു ഓന്തായിമാറി
ഏതോ ഒരു പൊട്ടക്കിണറ്റില്‍ ആയിരം കൊല്ലം തള്ളിനീക്കി
ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ച് കുന്തിച്ച ബ്രഹ്മാവും തനിക്കൊവ്വാ എന്ന് വിശ്വസിക്കുന്ന ഈ ഇരട്ടബ്രാഹ്മണര്‍ അഹംഭാവത്തിന്റെ ദുര്‍മൂര്‍തികളായിരുന്നു. ഒരു തര്‍ക്കത്തിന്റെ കുരുക്കഴിക്കാന്‍ അവര്‍ ചെയ്ത ഒരേ ഒരു കാര്യം  താന്താങ്ങളുടെ വശം പിടിച്ച് ബലത്തില്‍ വലിക്കുക മാത്രമാണ്. കൃഷ്ണഗാഥയില്‍ ഈ സന്ദര്‍ഭം ഇങ്ങനെയാണ് വിവരിച്ചിട്ടുള്ളത്
………………….
മുമ്പില്‍ നിന്നാരണരോട് ചൊന്നാന്‍
മുപ്പതിനായിരം നല്‍പശു നല്‍കുവേന്‍
ഇപ്പശു തന്നെയയക്കേണമേ
അപ്പൊഴുതാരണര്‍ ചൊല്ലിനാനിങ്ങനെ
ഇപ്പശുവെന്നിയേ വേറെവേണ്ട

ഭാഗവതം ദശമസ്കന്ദത്തിലാണ് ഈ നൃഗകഥ ഉള്ളത്. ആയിരം കൊല്ലത്തെ നരകയാതനയ്ക്ക് ശേഷം ശാപമോക്ഷം കിട്ടിവരുന്ന രാജാവ് ദ്വാരകയിലെ രാജാവായ ബലരാമന്റെ അനുജന്‍ കൃഷ്ണനെ കണ്ടുമുട്ടുന്നു. തന്റെ കഥ നൃഗന്‍ കൃഷ്ണനുമായി പങ്കുവെയ്ക്കുന്നു. ദൈവത്തിന്റെ പൂര്‍ണാവതാരമായ യാദവകൃഷ്ണന്‍ ഈ കഥ സ്വന്തം മക്കളെ അറിയിക്കുകയും ബ്രാഹ്മണസ്വത്ത് അപഹരിച്ചാല്‍ ഇങ്ങനെയാണ് ഫലമെന്ന് അവരെ താക്കീതുചെയ്യുകയും ചെയ്യുന്നു. പ്രത്യക്ഷത്തില്‍ ബ്രാഹ്മണഭക്തിവളര്‍ത്തുന്നതിന് ഭാഗവതകാരന്‍ ഈ സന്ദര്‍ഭം നന്നായി ഉപയോഗിച്ചിരികുന്നു എന്നുകാണാം. കൃഷ്ണന്റെ (ബ്രാഹ്മണന്റെ) താക്കീതുകള്‍ ഇപ്രകാരമാണ്.
ബ്രഹ്മാണ്ഡമെല്ലാം ദഹിച്ചീടുന്നു പവനനും 
ബ്രഹ്മസ്വമെന്നുള്ളത് ദഹിക്കയില്ലാതാനും 
വഹ്നിക്കു ദഹിക്കരുതാത്തവസ്തുവാമത്
മന്നവന്മാര്‍ക്കുപാര്‍ത്താല്‍ ഗ്രഹിച്ചുകൂടീടുമോ
ബ്രഹ്മസ്വമെന്നുള്ളത്  സകലത്തിലും മീതെ
ബ്രഹ്മസ്വമെന്നുള്ളത് വിഷത്തിന്‍ വിഷമല്ലോ
ബ്രഹ്മന്നുപോലുമതിനില്ലല്ലോ പ്രതിക്രിയ !!!
ബ്രഹ്മസ്വമായ വഹ്നി വന്നിഹ പിടിച്ചീടില്‍
ഉന്മൂലനാശം വരുമില്ല സംശയമേതും
ഗ്രന്‍ഥകാരന്റെ ഉദ്ദേശം വളരെ വ്യക്തമാണ്. വായനക്കാരില്‍ ബ്രാഹ്മണഭക്തി വളര്‍തുന്നതിന് അദ്ദേഹം ആവശ്യത്തിന് ശ്രമിക്കുന്നുണ്ട്. അതിനായി രാജക്കന്മാരില്‍ ബ്രാഹ്മണപ്പേടി വളര്‍തുന്നതിനു കെട്ടിച്ചമച്ച നൃഗകഥയെ നന്നായി ഉപയോഗിച്ചിരിക്കുന്നു. ബലശാലികളായ രാജാക്കന്മാരില്‍ നിന്നും താന്താങ്ങളുടെ സമ്പത്ത് സംരക്ഷിക്കുന്നതിനും കഴിയുമെങ്കില്‍ അവരില്‍ നിന്നും സ്വത്ത് തട്ടിയെടുക്കുന്നതിനും ബ്രാഹ്മണര്‍ കാര്യമായി ശ്രമിച്ചിട്ടുണ്ട്. മന്ത്രങ്ങള്‍ കൈവശമുള്ള താന്താങ്ങള്‍ ത്രിമൂര്‍തികള്‍ക്കും മീതെയാണെന്ന് ബ്രാഹ്മണര്‍ അപരനെ ഭീഷണിപ്പെടുത്തി. ബ്രാഹ്മണശാപം ഹേതുവായിട്ട് ദോഷം വരുമെന്ന് അവരുടെ ഹൃദയത്തില്‍ ഭയം നിറച്ചു. പടയാളികളുടെ ചോരയിലും തൊഴിലാളികളുടെ വിയര്‍പ്പിലും വേവിച്ചെടുത്ത ഭക്ഷണം അവനാവോളം ആസ്വദിക്കുന്നുണ്ട്. അന്യന്‍ വെയര്‍ത്ത കാശോണ്ട് അപ്പോം വീഞ്ഞും കഴിച്ച് കോണ്ടാസേലും ബെന്‍സേലും മലര്‍ന്നുകിടന്ന് ഉറങ്ങുമ്പോഴും അവന്‍ പടവാളുകളെ പേടിസ്വപ്നം കണ്ടു. പിറ്റേന്നിറങ്ങുന്ന പത്രത്തില്‍ തന്നെ അവന്‍ ആ പഴയവീഞ്ഞ്, മൂന്നുലോകവും ദേവകള്‍ക്ക് അധീനമാണ്, ദേവകള്‍ മന്ത്രത്തിനധീനമാണ്, മന്ത്രം ബ്രാഹ്മണര്‍ക്ക് അധീനമാണെന്ന പഴയ വീഞ്ഞ് വെണ്ടക്കാവലുപ്പത്തില്‍ കൊടുപ്പിച്ചു.

(മധ്യേഷ്യയില്‍ നിന്നും വന്ന കുതിരപ്പടയാളികള്‍ക്കും കടല്‍ കടന്നുവന്ന പിച്ചളമനുഷ്യര്‍ക്കും മുന്നില്‍ ഈ ബ്രഹ്മണതന്ത്രം വിലപ്പോയില്ല. അവര്‍ക്ക് അവരുടേതായ (അ)ബ്രാഹ്മണഗുരുക്കന്മാര്‍ ഉണ്ടായിരുന്നു.തേക്കിന്‍കാട് വെട്ടിനിരത്താന്‍ വന്ന ശക്തന്‍ തമ്പുരാനെ പാറമേക്കാവിലെ വെളിച്ചപ്പാട് തടഞ്ഞു. ഇതെന്റെ അച്ഛന്റെ ജടയാണ്, ഇതിങ്ങനെ വെട്ടിക്കളയാന്‍ പറ്റില്ല എന്നായിരുന്നത്രെ വെളിച്ചപ്പാടിന്റെ വാദംടിപ്പുസുല്‍ത്താന്‍ വന്ന് ബിംബം വലിച്ച് പുറത്തിട്ടപ്പോള്‍ നീയും നിന്റെ അച്ഛനും എവിടെയായിരുന്നു എന്ന ശക്തന്റെ ചോദ്യത്തിനു മുന്നില്‍ വെളിച്ചപ്പാടിന്റെ ഉത്തരം മുട്ടിപ്പോയി.)

തുള്ളല്‍ക്കഥകളുടെ ആചാര്യനായ കുഞ്ചന്‍ നമ്പ്യാര്‍ കൊല്ലവര്‍ഷം 880 മുതല്‍ 945 വരെയാണ് ജീവിച്ചിരുന്നത്. വാക്കിന്റെ മൂര്‍ച്ച ജനങ്ങളെ നല്ലവണ്ണം അറിയിച്ച ആ കവി ബ്രാഹ്മണചാപല്യങ്ങള്‍ തെളിവൊടും മിഴിവോടും കൂടി പലകഥകളിലും വര്‍ണിച്ചിട്ടുമുണ്ട്. ദേവനാരായണന്മാരുടെ ആശ്രിതനായിരുന്നതിനാലോ, മുമ്പ് കളിയാക്കിയതിനൊരു പ്രായച്ഛിത്തമെന്ന നിലയിലോ അതോ ഇനി കളിയാക്കാന്‍ പോവുന്നതിനൊരു മുന്‍കൂര്‍ ജാമ്യമെന്ന നിലയിലോ എന്തോ നൃഗമോക്ഷം പറയന്‍ തുള്ളലില്‍ ബ്രാഹ്മണഭക്തി നിറഞ്ഞുതുളുമ്പുന്നു.
പര്‍വതന്‍ നൃഗനോട് കയര്‍ക്കുന്നത് നോക്കുക
നമ്മുടെ ഗോവിനെ മറ്റൊരു വിപ്രനു
സമ്മാനമായിക്കൊടുത്തതു നന്നെടോ
ദത്താപഹാരമെന്നുള്ളൊരു പാപത്തിനു
ത്തരമില്ലെന്നറിഞ്ഞുകൊള്‍കാ ഭവാന്‍
ഇനി അനാരതന്റെ വഹ
തന്നതങ്ങോട്ട് തരികയില്ലേഷ ഞാന്‍
ബ്രഹ്മസ്വഗോവിനെപ്പിന്നെക്കൊതികുന്ന
ജിഹ്മസ്വഭാവം ചിതമല്ല മന്നവാ
പര്‍വതന്റെ ഭീഷണി
പത്തുലക്ഷം  പശുദ്ദാനങ്ങള്‍ ചെയ്കിലും 
പത്തുനൂറമ്പലം  ചെമ്പിടീച്ചെങ്കിലും 
പത്തായിരം  കുളം കെട്ടിപ്പടുക്കിലും 
ഛത്രവസ്ത്രാദിദാനങ്ങള്‍ ചെയ്തെങ്കിലും 
പന്ധാവുതോറും നടക്കവുവെപ്പിച്ചു
സത്രങ്ങള്‍ നീളെത്തുടങ്ങിച്ചുവെങ്കിലും 
വിപ്രനോടപ്രിയം ചെയ്യുന്ന പൂരുഷന്‍
ക്ഷിപ്രം നശിക്കുമെന്നോര്‍ത്തുകൊള്‍ക ഭവാന്‍
ഇനി സാക്ഷാല്‍ കൃഷ്ണന്റെ ഉപദേശം കൂടി കേള്‍ക്കാം
ദേവേന്ദ്രനായതും ദേവകളായതും
ദേവാരിവൈരിയാം ദേവേശനായതും
മുക്കണ്ണനായതും നാന്മുഖനായതും
അര്‍ക്കചന്ദ്രാദി ഗ്രഹങ്ങളായുള്ളതും 
ഒക്കവേ ഭൂസുരശ്രേഷ്ഠനെന്നുള്ളതെന്‍
മക്കളേ നിങ്ങള്‍ ധരിക്കണാമാദരാല്‍.
അപ്പോ അങ്ങിനെയാണ് കാര്യങ്ങള്‍. ഈ മതനേതാക്കന്മാരുടെ വഹയാണ് ലോകം മുഴുവന്‍. ബ്രഹ്മസ്വമായ യാതൊന്നും യാതൊരു കാരണത്താലും നാം കൈവെയ്കാന്‍ പാടില്ല, നൃഗകഥ ഒരു ദുരന്തകഥയാണ്. ഈ കഥ നാമിന്ന് വായിക്കുമ്പോള്‍ ബ്രാഹ്മണര്‍ ഇത്രയും അപകടകാരികളാണോ എന്ന സംശയം  വരാം . പക്ഷേ ഈ കഥയിലെ ബ്രാഹ്മണന്‍ ഒരു പ്രത്യേകജാതി മാത്രമായി ഇന്ന് കാണാനാവില്ല.  മതത്തിന്റെയും ദൈവത്തിന്റെയും മൊത്തക്കച്ചവടക്കാര്‍ എന്ന അര്‍ഥം നമ്മളാ വാക്കിന് കൊടുക്കേണ്ടതുണ്ട്. ഭരണകൂടങ്ങളുടെ മേല്‍ മതനിന്ദാക്കുറ്റം ചുമത്തി രാജ്യം കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ദാനമായി സ്വീകരിച്ച് തൊട്ടടുത്ത നിമിഷം തന്നെ അവ ബ്രഹ്മസ്വമാണെന്ന് അവകാശപ്പെടുന്ന, ആരാധനാലയങ്ങള്‍ ഒരു എംബസി പോലെ രാജ്യത്തിനുള്ളിലെ മറ്റൊരു രാജ്യമാണെന്ന് കരുതുന്ന അഭിനവ ബ്രാഹ്മണ സമൂഹത്തെ മെരുക്കാന്‍ ഇനിയാരാണുള്ളത് !